ദ്രാവിഡഭാഷകളില്‍ തമിഴിനും കന്നടത്തിനും തെലുങ്കിനും ക്ലാസിക് പദവി നേരത്തെ കിട്ടിക്കഴിഞ്ഞു. ഇപ്പോള്‍ മലയാളത്തിനും. തമിഴ്-തെലുങ്ക്-കന്നട ഭാഷകളോളം തന്നെ ഒരുപക്ഷേ, അതില്‍ കൂടുതലോ പഴക്കമുള്ള ഭാഷയാണ് മലയാളം. മൂലദ്രാവിഡഭാഷയുടെ സ്വനപരവും രൂപിമപരവുമായ സ്വഭാവങ്ങള്‍ മിക്കവയും പരിരക്ഷിച്ചുപോരുന്ന ഭാഷയാണിത്. ഒരു ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്നതിനായി ഭാരതസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം സംതൃപ്തിപ്പെടുത്തുന്ന ഭാഷയാണ് മലയാളം. ഭാഷാശാസ്ത്രപരമായ ഈ വസ്തുതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
1500 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഭാഷകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ക്ലാസിക് ഭാഷാപദവി നല്‍കുക. ദ്രാവിഡഭാഷാഗോത്രത്തില്‍പ്പെട്ട തമിഴ്, കന്നട, തെലുങ്ക്, മലയാളം ഭാഷകള്‍ക്ക് മാത്രമെ ഇത്രത്തോളം പഴക്കമുള്ളൂ. സാഹിത്യപ്പെരുമയുടെ കാര്യത്തില്‍ മലയാളത്തിന്റെ സ്ഥാനം ഇന്ത്യന്‍ ഭാഷകളില്‍ മൂന്നാമതാണ്. ആധുനിക സാഹിത്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഭാഷകള്‍ മലയാളവും കന്നടവും ബംഗാളിയുമാണ്.
ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ ദ്രാവിഡഭാഷകളില്‍ മലയാളത്തിന്റെ സ്ഥാനം നാലാമതാണ്. സ്വന്തം ലിപിയും സാഹിത്യവും മാനദണ്ഡമാക്കി യുനസ്കോ തയ്യാറാക്കിയിട്ടുള്ള ഭാഷാപട്ടികയില്‍ 26- ാമത് സ്ഥാനമാണ് മലയാളത്തിനുള്ളത്. മൂന്നേമുക്കാല്‍ കോടിയോളം ജനങ്ങളുടെ മാതൃഭാഷയാണിത്. മലയാളം മാതൃഭാഷയായിട്ടുള്ള ഭൂവിഭാഗമാണ് കേരളം. മലയാളികളില്‍ 96.56 ശതമാനം പേര്‍ മലയാളം മാതൃഭാഷയായി ഉപയോഗിക്കുന്നു. മാതൃഭാഷാ ഉപയോഗം തമിഴില്‍ 89 ഉം തെലുങ്കില്‍ 85 ഉം കന്നടത്തില്‍ 63 ഉം ശതമാനമാണ്.
'കേരളം' എന്ന വാക്ക് കാണുന്ന ഏറ്റവും പഴയ രേഖ അശോകന്റെ രണ്ടാംശാസനമാണ്. ബി.സി. 300-270-ല്‍ എഴുതിയ ഈ ശാസനത്തില്‍ 'കേതലപുത' എന്ന് പരാമര്‍ശിച്ചിട്ടുള്ളത് കേരളത്തെപ്പറ്റിയാണ്. ക്രി.വ. ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ കേരളത്തെപ്പറ്റി തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പ്ലിനിയും ടോളമിയും പെരിപ്ലസ്കാരനും കേരബത്രോസ് എന്ന വാക്കിലൂടെയാണ് പരാമര്‍ശിച്ചിട്ടുള്ളത്. 'കേതലപുത'യാണ് വിദേശികളുടെ 'കേരബത്രോസ്' ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കകാരം ചാകരമാകുന്ന വര്‍ണപരിണാമം ഉടലെടുക്കുന്നതിന് മുമ്പുതന്നെ കേരളം എന്ന പദമുണ്ടയിരുന്നു. കകാര ചാകര വികാരം സംഭവിച്ചതിനുശേഷമാണ് ചേരം, ചേരമാന്‍, ചേരലാതന്‍ തുടങ്ങിയ പദങ്ങള്‍ ഉണ്ടായത്. കേതലപുതയുടെയും ചേരമാന്റെയും അര്‍ത്ഥം ഒന്നുതന്നെ. ചേരമകനാണ് ചേരമാന്‍. കേതലപുത കേരളപുത്രനാണ്.
തമിഴ്നാട്ടിലെ തേനിയില്‍ നിന്ന ലഭിച്ച പുളിമാങ്കൊമ്പ് വിരക്കല്‍ ലിഖിതം, എടയ്ക്കല്‍ ലിഖിതങ്ങള്‍, പട്ടണം ലിഖിതങ്ങള്‍, നിലമ്പൂരിലെ നെടുങ്കയം ലിഖിതം എന്നിവ മലയാളത്തിന് 1500 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ്. ഭദ്രകാളിപ്പാട്ടിലെ 'കേശാദിപാദസ്തുതി'ക്കും 'യാത്രക്കളി'യിലെ നാലുപാദത്തിനും ക്രി.വ. ആറാം നൂറ്റാണ്ടോളം പഴക്കമുണ്ട്. സംഘകാലസാഹിത്യം കേരളത്തിനും കൂടി അവകാശപ്പെട്ടതാണ്. സംഘകാലകവികളില്‍ നാല്പത്തഞ്ചോളം പേര്‍ കേരളീയരാണ്. ചിലപ്പതികാരവും ഐങ്കുറൂനൂറും പതിറ്റുപ്പത്തും കേരളത്തിന്റെ സംഭാവനയാണ്. സംഘകൃതികളിലെ ഭാഷയില്‍ മലനാട്ടുവഴക്കങ്ങള്‍ ധാരാളമുണ്ട്. സംഘകൃതികളിലെ ഭാഷയില്‍ നിന്ന് തെളിയുന്ന ഒരു വസ്തുത തമിഴ്, മലയാളഭാഷകള്‍ക്ക് പൊതുവായ ഒരു പ്രാക്ഭാഷയുണ്ടായിരുന്നുവെന്നാണ്. ഈ പൊതുപ്രാക്ഭാഷയില്‍നിന്ന് സ്വതന്ത്രമായി ഉരുത്തിരിഞ്ഞവയാണ് ഇന്നത്തെ തമിഴും മലയാളവും. തൊല്‍ക്കാപ്പിയത്തിലെ ഭാഷാനിയമങ്ങളില്‍ ചിലത് ഇന്നത്തെ തമിഴില്‍ അപ്രസക്തമായിരിക്കെ ഇന്നത്തെ മലയാളത്തില്‍ അവ പ്രസക്തമായിരിക്കുന്നു എന്ന വസ്തുത തീര്‍ച്ചയായും മലയാളഭാഷയുടെ പ്രാക്തനയ്ക്ക് തെളിവാണ്.
നമ്മുടെ ഭാഷാചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്നസംഘസാഹിത്യം എന്നുപറഞ്ഞാല്‍ പൂര്‍വ്വ ദ്രാവിഡഭാഷയില്‍പറയപ്പെട്ട ഒന്നായിരുന്നു എന്നാണ്. പൂര്‍ണമായും എഴുതിവെയ്ക്കുന്ന രീതി അന്നുണ്ടയിരുന്നില്ല. വായ്മൊഴി സാഹിത്യമായാണ് ഈ കൃതികള്‍ ആദ്യം രൂപംകൊണ്ടത്. അതിനും ഏറെ കഴിഞ്ഞാണ് ഇവ രേഖപ്പെടുത്തിവെച്ചത്. ഈ കാലഘട്ടത്തിലെ പ്രമുഖ കൃതി ചിലപ്പതികാരമാണ്. ചിലപ്പതികാരം കേരളത്തിന്റെ മണ്ണില്‍ രചിക്കപ്പട്ടതാണ്. അതില്‍ ചാക്യാന്മാരെക്കുറിച്ചും ചേരരാജാക്കന്മാരെക്കുറിച്ചും പറയുന്നുണ്ട്.
ചിലപ്പതികാരം ചേരന്‍ ചെങ്കുട്ടുവന്‍ എന്ന ചേരരാജാവിന്റെ കഥയാണ്. ഇത് ചേരതലസ്ഥാനമായ വഞ്ചിയില്‍ നടന്ന സംഭവമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുണവായില്‍കോട്ടം എന്ന സ്ഥലത്തുവെച്ചാണ് ഇത് രചിക്കപ്പെട്ടതെന്ന് ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണേതരക്ഷേത്രങ്ങള്‍ക്കാണ് പല ഭാഷയില്‍ കോട്ടം എന്നു പറഞ്ഞിരുന്നത്. ഈ കുണവായില്‍കോട്ടം എന്നത് തൃക്കണ്ണാമതിലകമാണ്. ഇന്നത് ലോപിച്ചു ലോപിച്ച് മതിലകം എന്നുമാത്രമായിട്ടുണ്ട്. ഈ പ്രദേശം ഇന്നത്തെ കൊടുങ്ങല്ലൂരിന് സമീപമാണ് അവശിഷ്ടമൊക്കെ ഇന്നുമുണ്ട്. പക്ഷേ, ഇവിടെ ഉദ്ഖനനം നടന്നിട്ടില്ല. നിരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെയൊക്കെ ഉദ്ഖനനം നടക്കേണ്ടതാണ്. ഇത്തരത്തില്‍ വിലയിരുത്തിയാല്‍ മലയാളഭാഷ ആദിദ്രാവിഡഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണെന്ന് നിസ്സംശയം പറയാം.
ഇത്തരത്തില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ് തമിഴ്ഭാഷയും. ഈ രണ്ടുഭാഷയ്ക്കും കാര്യമായ വികാസമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ തമിഴ്നാടെന്ന ഭൂവിഭാഗത്തുണ്ടായിരുന്ന ഭാഷയില്‍ വലിയ മാറ്റം സംഭവിച്ചിട്ടില്ല. സംഘകാലസാഹിത്യത്തിലെ ഭാഷയും തമിഴ്ഭാഷയും രണ്ടും വ്യത്യസ്തമാണ്. തമിഴ്ഭാഷയുടെ വ്യാകരണം ഉപയോഗിച്ച് സംഘകാലകൃതിയെ മനസ്സിലാക്കാന്‍ സാധിക്കില്ല. പക്ഷേ, തമിഴിനെ അപേക്ഷിച്ച് നോക്കിയാല്‍ മലയാളഭാഷയ്ക്ക് ശക്തമായ വ്യതിയാനങ്ങള്‍ വന്നു. ബ്രാഹ്മണരുടെ നമ്പൂതിരിമാരുടെ കുടിയേറ്റം അവരുടെ രാജാധികാരം, അവരുടെ പാണ്ഡിത്യം എന്നിവയ്ക്കനുസരിച്ച് മലയാളഭാഷയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. സംസ്കൃതത്തിന്റെ അധിനിവേശം മലയാളഭാഷയില്‍ കൂടുതലുണ്ടായി. അതിനാല്‍ തന്നെ മലയാളം ആദിദ്രാവിഡഭാഷയില്‍പ്പെട്ടതല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ വിശദമായി പഠിച്ചാല്‍ കേരളത്തിലെ ഭാഷ സംഘകാലസാഹിത്യത്തില്‍ നിന്നും വളര്‍ന്നിട്ടുള്ള ഭാഷയാണെന്ന് കാണാന്‍ സാധിക്കും.
നാട്യശാസ്ത്രത്തെ അനുപദം ദീക്ഷിക്കുന്ന ഏകദൃശ്യകല കേരളത്തിലെ കൂടിയാട്ടമാണ്. ഈ ദൃശ്യകലയുടെ പ്രയോഗസംബന്ധമായി രചിക്കപ്പെട്ടിട്ടുള്ള ആട്ടപ്രകാരങ്ങള്‍ക്കും ക്രമദീപികകള്‍ക്കും ഉള്ള പഴക്കം എത്രയെന്ന് നിര്‍ണയിക്കപ്പെട്ടിട്ടില്ല. ചിലപ്പതികാര കാലത്തോളം ഈ ഗ്രന്ഥങ്ങള്‍ക്ക് പഴക്കമുണ്ടാകണം. കാരണം, കൂത്തിനെപ്പറ്റി പരാമര്‍ശമുള്ള ഏറ്റവും പ്രാചീനകൃതി ചിലപ്പതികാരമായത് തന്നെ. മലയാളത്തിന്റെ ഗദ്യസാഹിത്യവും പദ്യസാഹിത്യവും സര്‍വാതിശായിയായ സൃഷ്ടികളാല്‍ സമ്പന്നമാണ്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന് ആദ്യമുണ്ടായ വിവര്‍ത്തനവും വ്യാഖ്യാനവും മലയാളത്തിന് അവകാശപ്പെട്ടിരിക്കുന്നു. ശാങ്കരഭാഷ്യപ്രകാരമുള്ള ഏറ്റവും പഴയ ഭാഷാനുവാദം ഭഗവദ്ഗീതയ്ക്കുണ്ടായത് മലയാളത്തിലാണ്. പാട്ടും മണിപ്രവാളവും കിളിപ്പാട്ടും ആട്ടക്കഥയും തുള്ളലും മലയാളസാഹിത്യത്തിലെ ഈടുറ്റ പ്രസ്ഥാനങ്ങളാണ്. പാട്ടും മണിപ്രവാളവും നാമമാത്രമായിട്ട് തമിഴിലും തെലുങ്കിലും ഒരു സാഹിത്യപ്രസ്താനമായി അവ പടര്‍ന്ന് പന്തലിച്ചത് മലയാളത്തിലാണ്.
ക്ലാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന വിവിധഘട്ടങ്ങള്‍ മലയാളഭാഷയ്ക്കുണ്ട്. ക്രി.വ. 8-ാം നൂറ്റാണ്ടുവരെയുള്ള കാലം പ്രോട്ടോ തമിഴ്, മലയാളത്തിന്റേതാണ്. സംഘകൃതികളും ഭദ്രകാളിപ്പാട്ടും പുളിമാങ്കൊമ്പ്, എടയ്ക്കല്‍, പട്ടണം, നിലമ്പൂര്‍ ലിഖിതങ്ങളും ഈ കാലഘട്ടത്തിന്റേതാണ്. ക്രി.വ. 800 മുതല്‍ 1300 വരെയുള്ള കാലമാണ് പ്രാചീന മലയാള ക്ലാസ്സിക്കല്‍ഘട്ടം. 200-ല്‍ പരം ശിലാരേഖകള്‍, ചെപ്പേടുകള്‍, ഭാഷാകൗടിലീയം, ആട്ടപ്രകാരങ്ങള്‍, ക്രമദീപികകള്‍, രാമചരിതം, പ്രാചീനചമ്പുക്കള്‍, പ്രാചീനമണിപ്രവാളകൃതികള്‍, ഗദ്യപ്രബന്ധങ്ങള്‍ എന്നിവ ഈ കാലഘട്ടത്തിന്റെ ഈടുവെപ്പുകളാണ്. ക്രി.വ. 1300 മുതല്‍ 1600 വരെയുള്ള കാലം മധ്യകാലമലയാളം ക്ലാസിക്കല്‍ ഘട്ടമാണ്. കണ്ണശ്ശക്കവികളും പൂനംനമ്പൂതിരിയും ചെറുശ്ശേരിയും ലീലാതിലകകാരനും മധ്യകാലക്ലാസിക്കല്‍ ഘട്ടത്തില്‍പ്പെട്ടവരാണ്. ക്രി.വ.1600 മുതല്‍ക്കുള്ള കാലം ആധുനിക ഘട്ടത്തിന്റേതാണ്. എഴുത്തച്ഛന്‍ കൃതികളിലൂടെ ഒരു മാനവികഭാഷ സാഹിത്യരചനയ്ക്കുണ്ടായി എന്നതാണ് ഇവിടെ എടുത്തുപറയേണ്ടുന്ന വസ്തുത. ഭാഷാപ്രയോഗത്തില്‍ എഴുത്തച്ഛനെടുത്ത ഭാഷാക്രമകണക്ക് മലയാളഭാഷയെ ഏതുപ്രയോഗവും കൈകാര്യം ചെയ്യാന്‍ കെല്പുള്ളതാക്കിതീര്‍ത്തു.
ഈ വസ്തുതകളെല്ലാം രേഖകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിദഗ്ധസമിതി 2012 ഡിസംബര്‍ 19-ന് മലയാളത്തിന് ക്ലാസിക് പദവി ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ സാംസ്ക്കാരികവകുപ്പ് അംഗീകരിച്ച് മേല്‍ നടപടികള്‍ക്കായി പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേയ്ക്ക് അയച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് 23-ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ മലയാളത്തിന് ശ്രേഷ്ഠാഭാഷാപദവി നല്‍കാന്‍ തീരുമാനിച്ചത്. ക്ലാസിക് പദവി ലഭിക്കുന്നതോടെ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയയും സമഗ്രപഠനത്തിനായി ഒരു കേന്ദ്രം കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കും. സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ മലയാളഭാഷാവിഭാഗങ്ങള്‍ തുടങ്ങാന്‍ നടപടികളുണ്ടാകും. അന്തര്‍ദേശീയനിലവാരം പുലര്‍ത്തുന്ന ഭാഷാസാഹിത്യപഠനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനെല്ലാം ആവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും. കേന്ദസര്‍ക്കാരില്‍ നിന്ന് കിട്ടിയ ഈ അംഗീകാരം തീര്‍ച്ചയായും മലയാളത്തിന്റെ അന്തസ്സും പ്രൗഢിയും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.