മലയാളഭാഷ

മലയാളം എന്ന സംജ്ഞ
മലയാളമെന്ന പദം ആദ്യകാലത്ത് ദേശനാമം മാത്രമായിരുന്നുന്നെന്നു തോന്നുന്നു. ഇതിലെ ആദ്യഘടകമായ 'മല'യ്ക്ക്  പര്‍വ്വതമെന്നോ കുന്ന് എന്നോ അര്‍ത്ഥമാണ്.  അന്ത്യഘടകമായ 'ആളം'   സമുദ്രത്തിന്റെ  താഴ്ചയെ കാണിക്കുന്ന 'ആഴം'  എന്ന ശബ്ദത്തിന്റെ രൂപാന്തരമാകാം. മലയാളമെന്ന പദത്തിന് ആതുകൊണ്ട് പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയ്ക്ക് കിടക്കുന്ന ഭൂമി എന്നര്‍ത്ഥമാകാം. അതല്ലെങ്കില്‍ 'ആളം' എന്നത് 'അളം' (കോവളം, പന്തളം മുതലായ സ്ഥലനാമങ്ങളോട് ചേര്‍ന്നുകാണുന്നത്)  എന്നതില്‍ നിന്നുണ്ടായതും  'സ്ഥലം'  എന്നര്‍ത്ഥമുള്ളതുമായ ശബ്ദമായി കണക്കാക്കുകയും ചെയ്യാം. അങ്ങിനെ വരുമ്പോള്‍ മലയാളത്തിന് മലമ്പ്രദേശം എന്നര്‍ത്ഥം വരും. അത് മലനാട്, മലബാര്‍ എന്നിവയുടെ പര്യായമാവുകയും ചെയ്യും. മലയാളമെന്നതു കൂടാതെ പ്രസ്തുത ഭാഷയ്ക്ക് വേറെയും പല പേരുകള്‍ ഉണ്ടായിരുന്നു. കേരളഭാഷ, മലയാംപാഴ, മലയാളിം, മലയായ്മ, മലയാണ്മ, മലയാഴ്മ മുതലായവ. ഇവയില്‍ കേരളഭാഷ എന്നത് 14-ാം നൂറ്റാണ്ടിലെ അലങ്കാരഗ്രന്ഥമായ ലീലാതിലകത്തിലും മലയാംപാഴ (മലയാളഭാഷയെന്നത് 1678-1703 കാലത്ത് ആംസ്റ്റര്‍ ഡാമില്‍ നിന്നു ഡച്ചുകാര്‍ പ്രസിദ്ധീകരിച്ച ലാറ്റിന്‍ ഭാഷയിലുള്ള  (Hortus Malabaricus) എന്ന  സസ്യശാസ്ത്രഗ്രന്ഥത്തിലും കാണുന്നു. 'മലയാളിം' എന്നത് പീറ്റ് (1865) എന്ന വിദേശി 1841-ല്‍ പ്രസിദ്ധപ്പെടുത്തിയ 'മലയാളിംഭാഷ'യുടെ വ്യാകരണത്തിലും മറ്റു ചില വിദേശീയരുടെ കൃതികളിലും കാണാം. 1891 വരെയുള്ള ചില രേഖകളില്‍ മലയാണ്മ (മലയാളരീതി) എന്നും കാണാം.  ജോര്‍ജ്ജ് മാത്തന്റെ (1819-70) വ്യാകരണത്തിന്റെ പേര്‍ തന്നെ 'മലയാഴ്മ'യുടെ വ്യാകരണം (1863) എന്നാണ്. പഴയ കാലത്ത് സംസ്കൃതകൃതികളുടെ മലയാള വ്യാഖ്യാനങ്ങള്‍ക്ക് 'തമിഴ്കുത്ത്' (തമിഴ് പുസ്തകം) എന്നുപറഞ്ഞിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. ഉദാ: അമരം തമിഴ്കുത്ത് സംസ്കൃതശബ്ദകോശമായ അമരകോശത്തിന്റെ മലയാളവ്യാഖ്യാനം, നിരണംകവികളുടെ (15-ാം ശതകം) കൂട്ടത്തിലുള്ള രാമപ്പണിക്കര്‍ താന്‍ ബ്രഹ്മാണ്ഡപുരാണത്തെ ഭാഷാമിശ്രമായിട്ടല്ലാതെ തമിഴായിക്കൊണ്ട് അറിയിക്കുന്നു എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്.

മലയാളഭാഷയുടെ ഉല്‍പത്തി
വൈയാകരണന്മാരും ഭാഷാചരിത്രകാരന്മാരും മറ്റുമായ പല പണ്ഡിതന്മാരും മലയാളഭാഷയുടെ ഉല്‍പത്തിയെ  കുറിച്ച് അവരവര്‍ക്കുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച മിക്ക അനുമാനങ്ങള്‍ക്കും ഭാഷയുടെ ഉല്‍പത്തിയും വികാസപരിണാമങ്ങളും സംബന്ധിച്ച ആശയങ്ങളുടെ ചരിത്രത്തില്‍ മാത്രമെ സ്ഥാനമുള്ളൂ. ഇവയില്‍ ഏറ്റവും യാഥാസ്ഥിതികമായത് മലയാളം സംസ്കൃതത്തില്‍ നിന്നാണ് ഉദ്ഭവിച്ചത് എന്നുള്ളതാണ്. പ്രാചീന പ്രാകൃതങ്ങളിലൊന്നില്‍ നിന്ന് മലയാളമുണ്ടായി എന്നതാണ് മറ്റൊരു അഭിപ്രായം. കേരളത്തിലെ വനാന്തരങ്ങളിലെ ഗിരിവര്‍ഗ്ഗക്കാര്‍ സംസാരിച്ചിരുന്ന ഒരു സ്വതന്ത്രഭാഷ ദ്രാവിഡവുമായി കൂടിക്കലര്‍ന്ന് മലയാളമായി പരിണമിച്ചുവെന്ന് ഒരു അഭിപ്രായവുമുണ്ട്. മലയാളവും തമിഴവും തമ്മില്‍ പല വിഷയത്തിലും പ്രകടമായുള്ള സാദൃശ്യവും അതേ സമയം ഇരുഭാഷകളും വച്ചുപുലര്‍ത്തുന്ന അവിതര്‍ക്കിതമായ വ്യക്തിത്വവും പണ്ഡിതന്മാര്‍ക്കിടയില്‍ വളരെക്കാലം ഒരു കൗതുകവിഷയമായിട്ടുണ്ട്. ചിലര്‍ മലയാളത്തെ തമിഴിന്റെ പുത്രിയായി കണക്കാക്കിയപ്പോള്‍ മറ്റു ചിലര്‍ മൂലദ്രാവിഡത്തിന്റെ പുത്രിയും തമിഴിന്റെ സഹോദരിയുമായിട്ടാണ് കണക്കാക്കിയത്.

പില്‍ക്കാലത്ത്  ആധുനികമായ ഭാഷാചരിത്രത്തിന്റെയും താരതമ്യഭാഷാശാസ്ത്രത്തിന്റെയും പദ്ധതിയുമായി പരിചയപ്പെട്ട പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ ഒരു പുതിയ വീക്ഷണം ഉണ്ടായിട്ടുണ്ട്. തമിഴ്, കോത, തൊദ, കൊടക്, കന്നഡ എന്നീ ഭാഷകളുടെ കൂടെ മലയാളത്തെയും ദക്ഷിണദ്രാവിഡത്തിലുള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഇന്ന് ആര്‍ക്കും ഒരു സംശയവുമില്ല. മലയാളത്തിന് ഏറ്റവും അധികം അടുപ്പം തമിഴിനോടാണ് ഇതിന്റെ കാരണം തമിഴിനും മലയാളത്തിനും പൊതുവായി മൂല-തമിഴ്-മലയാളം എന്നു പറയാവുന്ന ഒരു ദശ ഉണ്ടായിരുന്നു എന്നതാണ്. ഒരു സ്വതന്ത്രഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ ആവിര്‍ഭാവം കാണിക്കുന്ന ഏറ്റവും പഴയ രേഖകള്‍ 9-ാം ശതകത്തിലെ ശാസനങ്ങളിലാണ് കാണുന്നത്. മൂല-തമിഴ്-മലയാളം തമിഴെന്നും മലയാളമെന്നും രണ്ടു പ്രത്യേക ഭാഷകളായി വേര്‍തിരിഞ്ഞത് നാലോ അഞ്ചോ ശതാബ്ദങ്ങള്‍ കൊണ്ട് (9-ാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടുവരെ) ആണ് എന്നത്രേ പഴയ രേഖകളില്‍ നിന്നു മനസ്സിലാക്കാവുന്നത്. ആ കാലത്ത് കേരളത്തിലുണ്ടായിരുന്ന സംസാരഭാഷയുടെ പുനര്‍നിര്‍മിതി അത്യന്തം അഭിലഷണീയമാണെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല. അനേകം ശതാബ്ദങ്ങളിലെ സാഹിത്യപാരമ്പര്യമുള്ള ദ്രാവിഡത്തിലെ നാലു മുഖ്യഭാഷകളില്‍ മലയാളമാണ് ഏറ്റവും ഒടുവില്‍ സ്വന്തമായ സാഹിത്യകൃതികള്‍ കൊണ്ട് വ്യക്തിത്വം തെളിയിച്ചതെന്നു തോന്നുന്നു. ഏറ്റവും പഴയ സാഹിത്യപാരമ്പര്യമുള്ളത് തമിഴിനാണെന്നുള്ളത് പ്രസിദ്ധമാണല്ലോ. അതുകൊണ്ട് പുരാതനവും സമ്പന്നവുമായ ആ സാഹിത്യപാരമ്പര്യത്തില്‍ പങ്കുചേരുക എന്നത് മേലേക്കിടയിലുള്ള കേരളീയരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിരുന്നു.

മലയാളഭാഷയുടെ വികാസത്തിന്റെ ആദിശതകങ്ങളില്‍ തമിഴ് സ്വാധീനത്തിന്റെ പ്രാമുഖ്യം കാണാം. സാധാരണ ജനങ്ങളുടെ ഭാഷ മലയാളമായിരുന്നുവെങ്കിലും തമിഴിന് പശ്ചിമതീരത്തുപോലും പണ്ഡിതഭാഷയായി അംഗീകാരം കിട്ടിയിരുന്നു. എന്നാല്‍ കാലക്രമേണ കേരളത്തിലെ സംസാരഭാഷയുടെ പദവി ഉയര്‍ന്നു, ഏറ്റവും ദൃഢബന്ധമായ ശൈലിയിലുള്ള രാജകീയ രേഖകളിലെ ഭാഷയിലേയ്ക്ക് പോലും കടന്നുകയറുവാന്‍ അതിന് സാധിക്കുകയും ചെയ്തു.

തെക്കേ ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ വിശേഷിച്ചും ബ്രാഹ്മണരുടെ സാംസ്കാരികവിജയത്തിന്റെ ഫലങ്ങളിലൊന്ന് ഇവിടുത്തെ ഭാഷയില്‍ സംസ്കൃതത്തിനും പ്രാകൃതത്തിനും ഉണ്ടായ വമ്പിച്ച സ്വാധീനമാണ്. ബ്രാഹ്മണര്‍ക്കും അവരുടെ ഭാഷയ്ക്കും കേരളത്തിലെ ജനജീവിതത്തിലും ഭാഷയിലും ഗണ്യമായ സ്വാധീനം ഉണ്ടായി. സ്വനം, രൂപം, സന്ധി, വാക്യഘടന, അര്‍ത്ഥം മുതലായ എല്ലാം തലങ്ങളിലും മലയാളഭാഷയുടെ മേല്‍ ആര്യഭാഷയുടെ പ്രഭാവം വ്യക്തമായി കാണുന്നുണ്ട്. ഇത്തരമുള്ള ബാഹ്യസ്വാധീനം മൂല-തമിഴ്-മലയാളത്തിന്റെ ആത്യന്തികമായ വിഘടനത്തില്‍ ഒരു രാസത്വരക (Catalyst) മെന്നോണം പ്രവര്‍ത്തിക്കുകയുണ്ടായി.

ഭാഷാഭേദങ്ങളും അന്യഭാഷാസ്വാധീനവും
ആധുനിക മലയാളത്തില്‍ പലവിധ  ഭാഷാഭേദങ്ങള്‍ കാണുന്നുണ്ട്. പ്രാദേശികം, ജാതിപരം, തൊഴില്‍പരം, ശൈലിപരം മുതലായ അസംഖ്യം ഭാഷാഭേദങ്ങളുടെ  ആകെ തുകയാണ്  മലയാളമെന്നു പറയാം. പത്രങ്ങള്‍, റേഡിയോ, ലക്ഷക്കണക്കിനു അച്ചടിക്കുന്ന പാഠ്യപുസ്തകങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം എന്നിവ ഒരു മാനകഭാഷാരൂപം പ്രചരിക്കുന്നതിന് വലിയ തോതില്‍ സഹായിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും സാമൂഹികവും സാംസ്ക്കാരികവുമായ ഘടകങ്ങള്‍ക്ക് പുറമെ ജാതി, മതം എന്നിവയും കേരളത്തില്‍ ഭാഷാപരമായ ഭേദങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ട്. ഹരിജനങ്ങള്‍, ബ്രാഹ്മണര്‍, നായന്മാര്‍, ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എന്നിവരുടെ ഭാഷാഭേദങ്ങളിലെ മുഖ്യമായ പ്രത്യേകതകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. പൊതുവെ പറഞ്ഞാല്‍ സംസ്കൃതപദങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ബ്രാഹ്മണരുടെ ഭാഷയിലും കുറച്ചു കാണുന്നത് ഹരിജനങ്ങളുടെ ഭാഷയിലുമാണ്. ക്രിസ്ത്യാനികളുടെ ഭാഷയില്‍ ഇംഗ്ലീഷ്, സിറിയക്, ലാറ്റിന്‍, പോര്‍ച്ചുഗീസ് എന്നിവയില്‍ നിന്നുള്ള പദങ്ങളും മുസ്ലീങ്ങളുടെ ഭാഷയില്‍ അറബിക്, ഉറുദു എന്നിവയുടെ വമ്പിച്ച സ്വാധീനവും കാണുന്നു.

നൂറ്റാണ്ടുകള്‍ നീണ്ട മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍ക്കിടയില്‍ സംസ്കൃതം, പ്രാകൃതം, പാലി, മറാഠി, ഹിന്ദി, ഉറുദു, അറബിക്, പേര്‍ഷ്യന്‍, സിറിയക്, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് മുതലായ പല ഭാഷകളുമായി പല തോതിലുള്ള ബന്ധങ്ങളും ഉണ്ടായി. ഇതിന്റെ ഫലമായി മലയാളത്തില്‍ അന്യഭാഷാഘടകങ്ങള്‍ക്ക് ധാരാളം പ്രചാരം സിദ്ധിച്ചിട്ടുണ്ട്. മലയാളഭാഷാഘടനയില്‍   ഏറ്റവും കൂടുതല്‍ ഇടപെട്ടിട്ടുള്ളത് സംസ്കൃതമാണെന്നതില്‍ സംശയമില്ല. മലയാളത്തിലെ വര്‍ണമാല സംസ്കൃതത്തിലെ സ്വനിമങ്ങളെല്ലാം എഴുതിന്നതിന് പര്യാപ്തമായതുകൊണ്ട് സംസ്കൃതത്തിലെ ഏതാണ്ട് എല്ലാ പദങ്ങളും തത്സമമായി തന്നെ, അതായത് വര്‍ണഘടനയില്‍ പറയത്തക്കവ്യത്യാസമില്ലാതെ, സ്വീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നാമങ്ങളും അവ്യയങ്ങളും മാത്രമല്ല ക്രിയാംഗങ്ങള്‍പോലും മലയാളം സംസ്കൃതത്തില്‍ നിന്ന് ധാരാളം കടം കൊണ്ടിട്ടുണ്ട്, സംസാരഭാഷയില്‍ സാധാരണ ഉപയോഗിക്കുന്നതും 1601-ല്‍ ക്രിയാംഗങ്ങളില്‍ നിന്ന് ഉണ്ടായതുമായ ക്രിയാരൂപങ്ങള്‍ എല്ലാം  പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നത് മലയാളത്തിലെ സ്വന്തവും സംസ്കൃതീയവുമായ ക്രിയാംഗങ്ങള്‍ തമ്മിലുള്ള അനുപാതം 1.7:1 ആണെന്നാണ്. മലയാളത്തിലെ അടിസ്ഥാനപദാവലിയില്‍ത്തന്നെ നഖം, മുഖം, ഭാര്യ, ഭര്‍ത്താവ് മുതലായതുപോലുള്ള സംസ്കൃതശബ്ദങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ഉദിക്കുക, അസ്തമിക്കുക, അനുമോദിക്കുക സ്നേഹിക്കുക, വ്യവസായവത്ക്കരിക്കുക തുടങ്ങി സാധാരണ ഉപയോഗിക്കുന്ന വളരെയധികം ക്രിയാരൂപങ്ങളും സംസ്കൃതത്തില്‍ നിന്ന് എടുത്തവയായുണ്ട്.